യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ മകള്‍ ശൈഖ ലതീഫയുടെ വിവാഹ നിശ്ചയമാണ് ചൊവ്വാഴ്ച.
ദുബായ്: രാജകീയ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ദുബായ് നഗരം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ മകള്‍ ശൈഖ ലതീഫയുടെ വിവാഹ നിശ്ചയമാണ് ചൊവ്വാഴ്ച. റാസല്‍ ഖൈമയിലെ രാജകുടുംബാംഗമായ ശൈഖ് ഫൈസല്‍ സഊദ് അല്‍ ഖാസിമിയാണ് വരന്‍. ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ട വിവാഹ വാര്‍ത്ത അല്‍പസമയം കൊണ്ട് നാടൊട്ടുക്കും അറിഞ്ഞു.
ആശംസകള്‍ നേര്‍ന്നും പ്രാര്‍ഥനകളോതിയും നൂറുകണക്കിനു പേര്‍ വിവാഹവാര്‍ത്ത പങ്കുവെച്ചു. ദുബായ് വിമന്‍ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് അധ്യക്ഷയും ജേഷ്ഠ സഹോദരിയുമായ ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമും അനുമോദന സന്ദേശം കുറിച്ചു. ദുബായ് കള്‍ച്ചര്‍&ആര്‍ട്‌സ് അതോറിറ്റി, എമിറേറ്റ് ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ഉപാധ്യക്ഷയുമായ ശൈഖ ലത്തീഫ സാഇദ് യുണിവേഴ്‌സിറ്റിയില്‍ നിന്ന് എക്‌സിക്യൂട്ടീവ് എം.ബി.എ നേടിയ ശേഷം ദുബായ് ഹോള്‍ഡിംഗിന്റെ ടീകോം, ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റി തുടങ്ങിയ സംരംഭങ്ങളില്‍ പരിശീലനം നേടി. നിലവില്‍ ദുബായ് കേന്ദ്രീകരിച്ച് നടത്തുന്ന നിരവധി കലാസാംസ്‌കാരിക ഉദ്യമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. ഷാര്‍ജ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ നേടിയ ശൈഖ് ഫൈസല്‍ ഇസ്ലാമിക് ഫിനാന്‍സ് രംഗത്ത് പ്രസിദ്ധനാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.