പണവിനിമയ സ്ഥാപനങ്ങൾ സേവന നിരക്കുകൾ വർധിപ്പിച്ചു. യുഎഇയിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ചിലവേറും.
അബുദാബി: യുഎഇയിൽ നിന്ന് മണി എക്സ്ചേഞ്ചുകൾ വഴി നാട്ടിലേയ്ക്ക് പണമയക്കുന്നതിനുള്ള സേവന നിരക്കുകൾ വർധിപ്പിച്ചു. പുതിയ നിരക്കുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. എക്സ്ചേഞ്ചുകളുടെ നടത്തിപ്പിനുള്ള ചെലവ് ഗണ്യമായി കൂടിയതാണ് സേവന നിരക്കുകൾ വർധിപ്പിക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.
പുതിയ നിരക്ക് അനുസരിച്ച് ആയിരം ദിർഹത്തിനു മുകളിലുള്ള ഓരോ ഇടപാടിനും 22 ദിർഹം ആണ് സർവീസ് ചാർജ്ജായി ഈടാക്കുക. മുൻപ് ഇത് 20 ദിർഹം ആയിരുന്നു. ആയിരം ദിർഹത്തിനു താഴെയുള്ള ഇടപാടുകൾക്ക് 16 ദിർഹം ആണ് പുതുക്കിയ ചാർജ്ജ്. മുൻപ് ഇത് 15 ദിർഹം ആയിരുന്നു.
ഏറ്റവും കൂടിയ വർധന 2 ദിർഹം ആയതിനാൽ ഇടപാടുകാർക്ക് അധിക ഭാരം ആവില്ലെന്നാണ് കരുതുന്നത്. ഇതിനു മുൻപ് 2014-ൽ ആണ് സേവന നിരക്കിൽ വർധനയുണ്ടായത്. ഓരോ വർഷവും യുഎഇയിൽ നിന്നു മാത്രം 2000 കോടി ഡോളർ ആണ് വിവിധ എക്ചേഞ്ചുകൾ വഴി പ്രവാസികൾ നാട്ടിലേക്ക് അയക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.