ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞു സ്വയം പ്രവർത്തിക്കുന്ന സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്നു
ബ്രിസ്ബേൺ: ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞു സ്വയം പ്രവർത്തിക്കുന്ന സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്നു. ഇതുവഴി രാജ്യാന്തര യാത്രക്കാരുടെ പാസ്പോർട്ട് പരിശോധന ഒഴിവാക്കാനാകും. സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കാൻ 22.5 മില്യൺ ഡോളറിന്റെ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് വർഷം കൊണ്ട് 105 സ്മാർട്ട് ഗേറ്റുകൾ രാജ്യത്തെ വിമാനത്താവളങ്ങളിൽ ലഭ്യമാക്കും. ഇതോടെ രാജ്യാന്തര യാത്രക്കാർക്ക് ഏറെനേരം വിമാനത്താവളങ്ങളിൽ തങ്ങി നിൽക്കേണ്ടി വരുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് കുടിയേറ്റ കാര്യ മന്ത്രി പീറ്റർ ഡട്ടൺ അറിയിച്ചു.
40 മില്യൺ രാജ്യാന്തര യാത്രക്കാരാണ് കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങൾ വഴി എത്തിയതെന്നാണ് കണക്കുകൾ. ഓസ്ട്രേലിയൻ വിമാനത്താവളങ്ങൾ വഴി സഞ്ചരിക്കുന്നവരുടെ എണ്ണം വരുന്ന മൂന്ന് വർഷത്തിൽ 50 മില്യൺ ആയി ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.