
ദുബായ്: ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയെല്ലാം പഴങ്കഥയെന്നും 2019 ഇന്ത്യന്‍ രൂപക്ക് കരുത്തിന്റെ സമയമെന്നും വിദേശ മാധ്യമങ്ങള്‍. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ മാറ്റവും അമേരിക്കന്‍ സാമ്പത്തിക നയങ്ങളും വ്യാപാര തര്‍ക്കങ്ങളും മൂലം തകര്‍ച്ചയിലേക്ക് വീണ ഇന്ത്യന്‍ രൂപയ്ക്ക് ആശ്വസിക്കാനുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ശക്തിയാര്‍ജിക്കുമെന്ന് ഖലീജ് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 18.50 വരെയെങ്കിലും മെച്ചപ്പെടും.
എന്നാല്‍ അമേരിക്കന്‍ ഡോളറിന്റെ വിനിമയ മൂല്യത്തില്‍ കാര്യമായ മാറ്റം സംഭവിക്കുകയോ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുകയോ ചെയ്താല്‍ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 20.50ലേക്ക് കൂപ്പുകുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത വര്‍ഷം വിദേശ ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുന്ന വര്‍ഷമാകുമെന്നാണ് യു.എ.ഇ എക്സ്‌ചേഞ്ച് സി.ഇ.ഒ പ്രമോദ് മങ്കാത്തിന്റെ പ്രവചനം. 2019ല്‍ യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 18.50നും 20.50നും ഇടയിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.