ഓസ്‌ട്രേലിയ: ഇന്ത്യയിലേക്കുള്ള വിമാനയാത്രാ വിലക്ക് വീണ്ടും നീട്ടി ഓസ്‌ട്രേലിയ. ഇന്ത്യയില്‍ കൊവിഡ് ബാധ നിയന്ത്രണവിധേയമായി എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ അറിയിപ്പ്. എന്നാല്‍ കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളിലാണ് രോഗബാധ ഇപ്പോഴും ഏറ്റവും സജീവമായുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
രോഗബാധ പൊതുവില്‍ നിയന്ത്രണത്തില്‍ വന്നെങ്കിലും യാത്രാ വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് ഒരു മാസം കൂടി അനുമതി നല്‍കില്ല. യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. വാണിജ്യ യാത്രാ വിമാനങ്ങള്‍ക്കാണ് ഈ വിലക്ക് ബാധകം. ചരക്കുവിമാനങ്ങള്‍ക്കും, യാത്രാ ബബ്ള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കും ഇത് ബാധകമല്ല. വ്യോമയാന ഡയറക്ടര്‍ ജനറല്‍ (DGCA) അനുമതി നല്‍കിയിട്ടുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും സര്‍വീസ് തുടരാം.
ആകെ 24 രാജ്യങ്ങളുമായാണ് ഇന്ത്യ യാത്രാ ബബ്ള്‍ രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ ബ്രിട്ടനുമായുള്ള യാത്രാ ബബ്ള്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. വ്യാപനസാധ്യത കൂടിയ യുകെ സ്‌ട്രെയ്ന്‍ വൈറസിന്റെ പശ്ചാത്തലത്തിലാണ് ഇത്.
ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ വന്ദേഭാരത് വിമാനങ്ങള്‍ സര്‍വീസ് തുടരുന്നുണ്ട്. വന്ദേഭാരത് മിഷനിലൂടെ ഇതുവരെ 51 ലക്ഷത്തിലേറെ ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു എന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.