
ദുബായ്: യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിസാഫീസ് നിരക്കില്‍ വന്‍ വര്‍ധന. 150 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. ഏറ്റവുമധികം ആവശ്യക്കാരുള്ള ടൂറിസ്റ്റ് വിസയിലാണ് ഇത്രയും വര്‍ധന. 150 ദിര്‍ഹത്തില്‍നിന്ന് (ഏകദേശം 2637 രൂപ) 370 ദിര്‍ഹം (ഏകദേശം 6505 രൂപ) ആണ് കൂട്ടിയിട്ടുള്ളത്. ബി.എല്‍.എസ്. സേവനകേന്ദ്രങ്ങളില്‍ ഇവയുടെ സേവനനിരക്കും ഡെലിവറി നിരക്കുമടക്കം 495 ദിര്‍ഹം (ഏകദേശം 8703 രൂപ) ആണ് നിലവില്‍ ഈടാക്കുന്നത്.
അതേസമയം ടൂറിസ്റ്റ് വിസകളുടെ കാലാവധി ആറുമാസത്തില്‍നിന്ന് ഒരുവര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ബിസിനസ് വിസയുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും കാലാവധി വര്‍ധിപ്പിക്കുകയും ചെയ്തു. ബിസിനസ് വിസയുടെ കുറഞ്ഞ കാലാവധി ഒരുവര്‍ഷമായി നിശ്ചയിച്ചു. അഞ്ച് വര്‍ഷത്തേക്കുള്ള ബിസിനസ് വിസയും ലഭിക്കും. നേരത്തെ ബിസിനസ് വിസയുടെ കാലാവധി പരമാവധി ഒരുവര്‍ഷമായിരുന്നു.
ബിസിനസ് വിസകള്‍ക്ക് നേരത്തെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍നിന്ന് അംഗീകാരം നേടണമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവുപ്രകാരം ഈ അംഗീകാരം ആവശ്യമില്ല. ഇത് ഇന്ത്യയില്‍ നിക്ഷേപമുള്ളവര്‍ക്കും ഇന്ത്യന്‍ കമ്പനികളുമായി വ്യാപാരം നടത്തുന്നവര്‍ക്കും ഏറെ ഗുണകരമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.