
ഷാര്‍ജ: സന്ദര്‍ശക വീസയില്‍ സഹോദരിയുടെ അടുത്തെത്തിയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ എ.കെ. സുഗതന്റെ മകന്‍ ഉണ്ണിക്കൃഷ്ണനെ (33)യാണ് താമസ സ്ഥലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം മുന്‍പാണ് അമ്മ ഐഷയോടൊപ്പം ഉണ്ണിക്കൃഷ്ണന്‍ ഷാര്‍ജ സൗദി പള്ളിക്കു സമീപം താമസിക്കുന്ന സഹോദരി അനിതയുടെ അടുത്തെത്തിയത്.
വ്യാഴാഴ്ച രാവിലെ ഒന്‍പതിന് തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുത്ത ശേഷം നടക്കാനെന്നു പറഞ്ഞ് ഒന്നാം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സമീപത്തെ താമസക്കാരാണ് കെട്ടിടത്തിനു സമീപം ഉണ്ണിക്കൃഷ്ണന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി സഹോദരിയെ അറിയിച്ചത്.
തുടര്‍ന്ന് ഉണ്ണികൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ ഉണ്ണിക്കൃഷ്ണന് ഇവിടെ ജോലി ശരിയായിരുന്നു. അവിവാഹിതനാണ്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.