Currency

മൈസൂരു കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിന്

സ്വന്തം ലേഖകന്‍Sunday, November 27, 2016 6:56 pm

മൂന്നുവര്‍ഷമായി ബി.ജെ.പി, ജനതാദള്‍(എസ്) എന്നിവര്‍ ചേര്‍ന്നാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. ഇത്തവണ മേയര്‍സ്ഥാനം പൊതുവിഭാഗത്തിനും ഡെപ്യൂട്ടി മേയര്‍ സ്ഥാനം പൊതുവിഭാഗത്തിലെ വനിതയ്ക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്.

മൈസൂരു: കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിന് നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പുറത്തുവന്നതോടെ സീറ്റ് ലഭിക്കാന്‍ കോര്‍പ്പറേറ്റര്‍മാര്‍ തീവ്രശ്രമമാരംഭിച്ചു. മൂന്നുവര്‍ഷമായി ബി.ജെ.പി, ജനതാദള്‍(എസ്) എന്നിവര്‍ ചേര്‍ന്നാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. ഇത്തവണ മേയര്‍സ്ഥാനം പൊതുവിഭാഗത്തിനും ഡെപ്യൂട്ടി മേയര്‍ സ്ഥാനം പൊതുവിഭാഗത്തിലെ വനിതയ്ക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്. മേയര്‍ സ്ഥാനത്തിനായി ജെ.ഡി.എസ്സിലെ ചേലുവഗൗഡ ആവശ്യമുന്നയിച്ചു. സീനിയോറിറ്റിയാണ് മാനദണ്ഡമാക്കുന്നതെങ്കില്‍ ചേലുവഗൗഡയ്ക്ക് സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നു പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. കൂടാതെ എസ്.ആര്‍. മഹേഷ് എം.എല്‍.എ.യില്‍ നിന്നു മികച്ചപിന്തുണയും ചേലുവഗൗഡയ്ക്കുണ്ട്. നിലവില്‍ ബെലഗാവിയില്‍ പുരോഗമിക്കുന്ന നിയമസഭാസമ്മേളനത്തിനുശേഷം സ്ഥാനാര്‍ഥിയെ ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി തീരുമാനിക്കും. കൂടാതെ 35-ാം വാര്‍ഡില്‍ നിന്നുള്ള എം.ജെ. രവി കുമാറും സീറ്റ് ലഭിക്കാന്‍ തീവ്രശ്രമം നടത്തുകയാണ്.

ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യില്‍ നിന്നുള്ള സീമ പ്രസാദ്, ആര്‍. ലക്ഷ്മണ്‍ എന്നിവരില്‍ ആരെങ്കിലുമൊരാള്‍ മത്സരിക്കും. ലക്ഷ്മണിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജെ.ഡി.എസ്സിന് 23 കോര്‍പ്പറേറ്റര്‍മാരാണുള്ളത്. കൂടാതെ മൂന്ന് നിയമസഭാ കൗണ്‍സില്‍ അംഗങ്ങളുടെയും ഒരു എം.എല്‍.എ.യുടെയും വോട്ടും കൂടിയാകുന്നതോടെ മൊത്തം വോട്ടുനില 27 ആകും. അതേസമയം 13 കോര്‍പ്പറേറ്റര്‍മാരുള്ള ബി.ജെ.പി.യ്ക്ക് ആകെയുള്ള ഒരു എം.പി. വോട്ടും കൂടിച്ചേരുന്നതോടെ ആകെ വോട്ടുനില 14-ലിലെത്തും. നഞ്ചന്‍കോട് ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കോണ്‍ഗ്രസ് ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്്. നിലവില്‍ 20 കോര്‍പ്പറേറ്റര്‍മാരാണ് കോണ്‍ഗ്രസിനുള്ളത്. ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കിയാല്‍ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ ജഗദീഷ് മത്സരിച്ചേക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x