ദുബായ്: ഇന്ത്യ- യുഎഇ എയര്‍ബബിള്‍ കരാര്‍ ഒപ്പുവച്ചതു മൂലം നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് എംബസിയിലോ കോണ്‍സുലേറ്റിലോ പേര് റജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനക്കമ്പനികളുമായി നേരിട്ടു ടിക്കറ്റ് ബുക്കിങ് നടത്തുകയും ചെയ്യാം. അതേ സമയം എയര്‍ സുവിധയില്‍ റജിസ്‌ട്രേഷന്‍ നടത്തണം.
ഇന്ത്യയിലേക്ക് ദുബായ് രാജ്യാന്തരവിമാനത്താവളം വഴി പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. അതേസമയം ഇന്ത്യ വഴി കണക്ഷന്‍ വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് 96 മണിക്കൂര്‍ സമയപരിധിയിലുള്ള കോവിഡ് പരിശോധനാ ഫലം ഹാജരാക്കണം. അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് പോകുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം.
ഇന്ത്യയില്‍ നിന്നു വിദേശത്തേയ്ക്കുള്ള സാധാരണ വിമാന സര്‍വീസ് 30 വരെ പുനരാരംഭിക്കില്ലെന്നും ഡിജിസിഎ വ്യക്തമാക്കിയതായി എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. ഈ മാസം 30 വരെ വിമാനസര്‍വീസ് നിരോധനം നീട്ടിയതായാണ് അറിയിച്ചത്. എന്നാല്‍ വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരമുള്ള വിമാനങ്ങളും കാര്‍ഗോ വിമാന സര്‍വീസും തുടരും.
വിദേശ രാജ്യങ്ങളിലെ അടിയന്തരാവശ്യമുള്ള ചില കേന്ദ്രങ്ങളിലേയ്ക്ക് പ്രത്യേക അനുമതിയോടെയും വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.