ദുബായ്: നഗരപ്രാന്തമായ അല്‍ ലിസൈലിയില്‍ ദുബായ് പൊലീസിന്റെ സ്മാര്‍ട് കേന്ദ്രം ആരംഭിച്ചു. ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍ ലിസൈലിയില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള 7,790 പേര്‍ താമസിക്കുന്നതായി ദുബായ് പൊലീസ് സ്റ്റേഷന്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാനും ബര്‍ദുബായ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടറുമായ ബ്രി.അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ അല്‍ മെസാം പറഞ്ഞു. മേഖലയില്‍ മലയടിവാരങ്ങളുമുണ്ട്. പാര്‍പ്പിട മേഖലകളിലെയും നഗരപ്രാന്തങ്ങളിലെയും സുരക്ഷ വര്‍ധിപ്പിക്കുക, സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയം കുറയ്ക്കുക എന്നിവയാണ് പുതിയ സ്മാര്‍ട് കേന്ദ്രത്തിന്റെ ലക്ഷ്യങ്ങള്‍.
നേരത്തേ അല്‍ ഇയാസ്, ഹത്ത എന്നിവിടങ്ങളിലും സ്മാര്‍ട് പൊലീസ് കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. പുതിയ സ്മാര്‍ട് പൊലീസ് സ്റ്റേഷനില്‍ 27 തരം സേവനങ്ങള്‍ ലഭ്യമാകും. കൂടാതെ, 7 രാജ്യാന്തര ഭാഷകളില്‍ 33 പ്രത്യേക സേവനങ്ങളുമുണ്ടായിരിക്കുമെന്ന് ദുബായ് പൊലീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജനറല്‍ വിഭാഗത്തിലെ ബ്രി. ഖാലിദ് നാസര്‍ അല്‍റസൂഖി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.