Currency

ഷാര്‍ജയില്‍ മലയാളി കൊല്ലപ്പെട്ട സംഭവം: പാകിസ്താനി അറസ്റ്റില്‍

സ്വന്തം ലേഖകന്‍Friday, December 30, 2016 11:37 am

അലി അല്ലാതെ സ്ഥാപനത്തില്‍ മറ്റാരുമില്ല എന്ന് ഉറപ്പ് വരുത്തിയാണ് പ്രതി മൈസലൂണിലെ മജസ്റ്റിക് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയത്. എത്തിയ ഉടനെ കത്തി പുറത്തെടുത്ത് പണവും മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും ആവശ്യപ്പെടുകയായിരുന്നുവത്രെ. എന്നാല്‍ അലി ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് നടന്ന മല്‍പ്പിടിത്തമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഷാര്‍ജ: യു.എ.ഇയെ ഞെട്ടിച്ച തിരൂര്‍ കല്‍പകഞ്ചേരി കുടലില്‍ അലിയുടെ (52) കൊലപാതകിയെ ഷാര്‍ജ പൊലീസ് പിടികൂടി. 42 വയസുള്ള പാകിസ്താനിയാണ് പിടിയിലായത്. പ്രതിയെ സംഭവ സ്ഥലത്തത്തെിച്ച് തെളിവെടുപ്പ് നടത്തി. മോഷണശ്രമത്തെ ചെറുത്തതിനെ തുടര്‍ന്നാണ് അലി കുത്തേറ്റ് മരിച്ചത്. അലി അല്ലാതെ സ്ഥാപനത്തില്‍ മറ്റാരുമില്ല എന്ന് ഉറപ്പ് വരുത്തിയാണ് പ്രതി മൈസലൂണിലെ മജസ്റ്റിക് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയത്. എത്തിയ ഉടനെ കത്തി പുറത്തെടുത്ത് പണവും മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും ആവശ്യപ്പെടുകയായിരുന്നുവത്രെ. എന്നാല്‍ അലി ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് നടന്ന മല്‍പ്പിടിത്തമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അലിയുടെ ദേഹത്ത് നിരവധി കുത്തുകളേറ്റിരുന്നു. ചോരയില്‍ കുളിച്ചാണ് മൃതദേഹം കിടന്നിരുന്നത്.

ചൊവ്വാഴ്ച രാവിലെ 8.15നാണ് ഇതുമായി ബന്ധപ്പെട്ട പരാതി ഷാര്‍ജ പൊലീസിന് ലഭിക്കുന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ കൊല നടന്ന സ്ഥാപനത്തില്‍ സി.സി.ടിവിയില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. തൊട്ടടുത്ത സ്ഥാപനത്തില്‍ പ്രതിയെന്ന് തോന്നിക്കുന്ന ഒരാള്‍ ഇറങ്ങി ഓടുന്നതിന്റെ മങ്ങിയ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് സുക്ഷ്മമായി പരിശോധിച്ചെങ്കിലും കൃത്യമായ രൂപം പൊലീസിന് ലഭിച്ചിരുന്നില്ല. എങ്കിലും പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പ്രതി കുടുങ്ങി.

മോഷണം മാത്രം ലക്ഷ്യമിട്ട് എത്തിയ പ്രതി മണിക്കൂറുകളോളം പ്രദേശത്തുണ്ടായിരുന്നുവെന്നാണ് നിഗമനം. സംഭവ ദിവസം 6.45ന് കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തി ഇടപാട് നടത്തി പോയിരുന്നു. അപ്പോഴെല്ലാം പ്രതി ഈ ഭാഗത്ത് ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തുള്ള സ്ഥാപനം വളരെ വൈകിയാണ് തുറക്കാറുള്ളത്. എന്നാല്‍ കുത്തേറ്റ അലി സ്ഥാപനത്തിന്റെ പുറത്തേക്ക് ഇറങ്ങി വന്ന് നിലവിളിച്ചതാണ് മോഷണ ശ്രമം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടാന്‍ കാരണം. അലിയുടെ നിലവിളി കേട്ട് കുറച്ച് അപ്പുറത്തുള്ള ഇറച്ചി കടക്കാരന്‍ ഇറങ്ങി വരുന്നത് കണ്ടതും പ്രതി പെട്ടെന്ന് സ്ഥലം വിടാന്‍ കാരണമായി. അലിയുടെ കൊലപാതകം പരിസരത്തുള്ള കച്ചവടക്കാരെയും സമീപവാസികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x