ആദ്യ രണ്ടുമാസം 23 ലക്ഷം പേരാണ് 'ഗ്ലോബല്‍ വില്ലേജ്' സന്ദര്‍ശിച്ചത്. മേളയില്‍ ഇത്തവണ ഒരുക്കിയ സംവിധാനങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ സന്ദര്‍ശകരെ സംതൃപ്തരാക്കിയെന്ന് ഇതുസംബന്ധിച്ച സര്‍വേയില്‍ വ്യക്തമായതായി സി.ഇ.ഒ അഹ്മദ് ഹുസൈന്‍ ബിന്‍ ഇസ്സ പറഞ്ഞു.
ദുബായ്: വൈവിധ്യമാര്‍ന്ന വിനോദത്തിന്റെയും ഷോപ്പിങ്ങിന്റെയും ആഗോള ഗ്രാമം 21ാമത് പതിപ്പില്‍ റെക്കോര്‍ഡ് സന്ദര്‍ശകര്‍. ആദ്യ രണ്ടുമാസം 23 ലക്ഷം പേരാണ് ‘ഗ്ലോബല്‍ വില്ലേജ്’ സന്ദര്‍ശിച്ചത്. മേളയില്‍ ഇത്തവണ ഒരുക്കിയ സംവിധാനങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ സന്ദര്‍ശകരെ സംതൃപ്തരാക്കിയെന്ന് ഇതുസംബന്ധിച്ച സര്‍വേയില്‍ വ്യക്തമായതായി സി.ഇ.ഒ അഹ്മദ് ഹുസൈന്‍ ബിന്‍ ഇസ്സ പറഞ്ഞു. ദുബായിലേക്ക് കൂടുതല്‍ കുടുംബ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2016 നവംബര്‍ ഒന്നിനാണ് ആഗോള ഗ്രാമം തുടങ്ങിയത്.
സന്ദര്‍ശകരില്‍ അഭിപ്രായ സര്‍വേ നടത്തി തയാറാക്കിയ സന്തോഷ സൂചികയില്‍ പത്തില്‍ ഒമ്പത് എന്ന സ്‌കോറാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര നിലാരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയത് ഇതില്‍ പ്രധാന ഘടകമാണ്. മേള നഗരിയില്‍ സന്ദര്‍ശകര്‍ ചെലവഴിക്കുന്ന സമയത്തില്‍ ഈ വര്‍ഷം 20 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത് അവരുടെ സംതൃപ്തിയുടെ അടയാളമാണ്. ഫാന്റസി ഐലന്റും വിവിധ രാജ്യങ്ങളുടെ സംസ്‌കാരവും പൈതൃകവും ഉത്പന്നങ്ങളും നിറഞ്ഞുതുടിക്കുന്ന പവലിയനുകളും ഭോജന ശാലകളും സന്ദര്‍ശകരുടെ മനംകവര്‍ന്നു.
ഫേസ്ബുകില്‍ പിന്തുടരുന്നവരുടെ എണ്ണം 22 ലക്ഷം കവിഞ്ഞു. ട്വിറ്ററില്‍ രണ്ടു ലക്ഷത്തിലേറെയും ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷത്തിലേറെയും പേര്‍ ആഗോള ഗ്രാമത്തിന്റെ ചടലവും വര്‍ണം തുളുമ്പുന്നതുമായ കാഴ്ചകള്‍ പിന്തുടരുന്നു. ടിക്കറ്റ് വില്‍പ്പന മുതല്‍ സ്മാര്‍ട്ട് സേവനങ്ങളാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജില്‍ സംഘാടകര്‍ ഒരുക്കിയത്. വെബ്‌സൈറ്റ്, ഫോണ്‍, ടിക്കറ്റ്വിതരണ യന്ത്രങ്ങള്‍ എന്നിവ വഴി ടിക്കറ്റ് വാങ്ങാന്‍ സൗകര്യമുണ്ട്. രണ്ടര ലക്ഷം പേരാണ് ഡിജിറ്റല്‍ സംവിധാനം വഴി ടിക്കറ്റ് വാങ്ങിയത്. പാര്‍ക്കിങ് സൗകര്യമാണ് മറ്റൊരു ആകര്‍ഷകഘടകം.
ഇത്തവണ വിദേശ സഞ്ചാരി സംഘങ്ങളുടെ എണ്ണവും കൂടി. ഇതിനായി 40ലേറെ ട്രാവല്‍ കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. ദുബായ് ടൂറിസവുമായി ചേര്‍ന്ന് യൂറോപ്പിലും ആഫ്രിക്കയിലും വിവിധ പ്രചാരണ പരിപാടികളും നടത്തി. ആഗോള ഗ്രാമത്തിലെ പുതുവര്‍ഷാഘോഷ പരിപാടികളില്‍ പങ്കാളികളാകാന്‍ ഇത്തവണ വലിയ ജനക്കൂട്ടമാണ് എത്തിയത്. ദേശീയ ദിനാഘോഷങ്ങളില്‍ അഞ്ചു ലക്ഷത്തിലേറെ പേര്‍ പങ്കാളികളായി. ഏപ്രില്‍ എട്ടുവരെ മേള തുടരും. ശനി മുതല്‍ ബുധനാഴ്ച വരെ വൈകിട്ട് നാലു മുതല്‍ 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും നാലു മണി മുതല്‍ ഒരു മണിവരെയുമാണ് പ്രവര്‍ത്തന സമയം. തിങ്കളാഴ്ചകളില്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമാണ് പ്രവേശനം. 15 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.