ജോലിക്കിടെ സഹജീവനക്കാരന്റെ അശ്രദ്ധമൂലം അപകടത്തില്‍പ്പെട്ട് ഇടതുകാല്‍ നഷ്ടപ്പെട്ട തൃശൂര്‍ സ്വദേശി രൂപേഷ് സുരേഷിന് അബുദാബി കോടതിയുടെ അനുകൂല വിധി. രൂപേഷിന് അഞ്ചു ലക്ഷം ദിര്‍ഹം (87 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്.
ദുബായ്: ജോലിക്കിടെ സഹജീവനക്കാരന്റെ അശ്രദ്ധമൂലം അപകടത്തില്‍പ്പെട്ട് ഇടതുകാല്‍ നഷ്ടപ്പെട്ട തൃശൂര്‍ സ്വദേശി രൂപേഷ് സുരേഷിന് അബുദാബി കോടതിയുടെ അനുകൂല വിധി. രൂപേഷിന് അഞ്ചു ലക്ഷം ദിര്‍ഹം (87 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്. ദുബായില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുകയായിരുന്നു രൂപേഷ്.
2014 ജൂണില്‍ ആയിരുന്നു അപകടം. അല്‍ഐനിലെ ജോലിസ്ഥലത്ത് രൂപേഷും മറ്റ് രണ്ട് സുഹൃത്തുക്കളും 80 അടി ഉയരത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ക്രെയിന്‍ ഓപ്പറേറ്ററുടെ സഹായിയുടെ അശ്രദ്ധമൂലം ക്രെയിന്റെ എമര്‍ജന്‍സി ലിവര്‍ നീങ്ങി രൂപേഷും തായ്ലന്‍ഡ് സ്വദേശികളായ സുഹൃത്തുക്കളും നിന്ന ട്രോളി നിലം പതിക്കുകയുമായിരുന്നു. അപകടത്തില്‍ രൂപേഷിനൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും തല്‍ക്ഷണം മരിക്കുകയും രൂപേഷിന്റെ ഇരുകാലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അല്‍തമാം ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ രൂപേഷിന്റെ ഇടതുകാല്‍ മുട്ടിനു മുകളില്‍ വച്ചു മുറിച്ചുമാറ്റി. തുടര്‍ന്നു നഷ്ടപരിഹാരം തേടി രൂപേഷിന്റെ ബന്ധുക്കള്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അഞ്ചുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം തേടി അബുദാബി കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അനുകൂല വിധി വന്നിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.