Currency

ഷാര്‍ജയില്‍ കുട്ടികളുടെ ബിനാലെക്ക് തുടക്കം

സ്വന്തം ലേഖകന്‍Thursday, February 21, 2019 6:54 pm

ഷാര്‍ജ: ആറാമത് കുട്ടികളുടെ ബിനാലെയുടെ ഉദ്ഘാടനം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പത്‌നി ശൈഖ ജവാഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമി നിര്‍വ്വഹിച്ചു. ആറുരാജ്യങ്ങളില്‍ നിന്നുള്ള 48 വ്യത്യസ്തമാര്‍ന്ന ആവിഷ്‌കാരങ്ങളാണ് അല്‍ മുഖായിദിര്‍ ആര്‍ട്‌സ് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്.

ഭാവി അതിരുകളില്ലാ ഭാവനക്കുമപ്പുറം എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ ബിനാലെ സംഘടിപ്പിച്ചിരിക്കുന്നത്. ഞങ്ങള്‍ നിങ്ങളെയും നിങ്ങളുടെ സ്വപ്നങ്ങളെയും ശ്രദ്ധിക്കുന്നുവെന്ന് ഉദ്ഘാടന ശേഷം കുട്ടികളുമായി നടത്തിയ കൂടികാഴ്ച്ചയില്‍ ശൈഖ ജവാഹര്‍ പറഞ്ഞു. കുറേ കലാപരിപാടികള്‍ അവതരിപ്പിക്കുകയല്ല ഇത് കൊണ്ട് ലക്ഷ്യം വെക്കുന്നത്. മറിച്ച് തിളക്കമുള്ള ഭാവിയെ വാര്‍ത്തെടുക്കുകയന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് അവര്‍ എടുത്ത് പറഞ്ഞു.

ആറു മുതല്‍ 18 വയസു വരെ പ്രായമുള്ള കുട്ടികളുടെ ആവിഷ്‌കാരങ്ങളാണ് ബിനാലെയുടെ ആകര്‍ഷണീയത. ശീര്‍ഷകത്തെ അന്വര്‍ഥമാക്കുന്ന പ്രകടനങ്ങളാണ് ബിനാലെയില്‍ പരക്കെ കാണുന്നത്. ആരോഗ്യമുള്ള മനുഷ്യര്‍ക്കപ്പുറം, ചലിക്കാനാവാതെ കിടക്കുന്ന നിരവധി പേര്‍ ഭൂമിയിലുണ്ടെന്നും അവര്‍ക്ക് പറക്കുവാനുള്ള ചിറക് നല്‍കുന്നിടത്ത് വെച്ചാണ് യുവതലമുറയുടെ ദൗത്യത്തിന് കരുത്ത് വരുന്നതെന്നും മിറാക്കള്‍ ചെയര്‍ എന്ന ആവിഷ്‌കാരം എടുത്ത് പറയുന്നു. ഭാവിക്കായി ഊര്‍ജ്ജം കാത്ത് വെക്കുക എന്നതും പ്രധാനപ്പെട്ടതാണ്.

യാത്രക്കായി സൗരോര്‍ജത്തില്‍ ഓടുന്ന സ്‌കൂട്ടര്‍ മുന്നോട്ട് വെക്കുന്നതിലൂടെ ഈ സന്ദേശത്തിന് കരുത്ത് പകരുന്നു. 3494 എന്‍ട്രികളാണ് ബിനാലെക്കായി വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയത്. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 48 കലാരൂപങ്ങളാണ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x