Currency

ബെംഗളുരുവില്‍ പണിമുടക്ക് പൂര്‍ണം

Saturday, September 3, 2016 7:53 pm

സംസ്ഥാനത്ത് സയുംക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ പണിമുടക്ക് പൂര്‍ണം. സമരം പൊതുഗതാഗത സര്‍വീസുകളെ ബാധിച്ചെങ്കിലും പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.

സംസ്ഥാനത്ത് സയുംക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ പണിമുടക്ക് പൂര്‍ണം. സമരം പൊതുഗതാഗത സര്‍വീസുകളെ ബാധിച്ചെങ്കിലും പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ബി.എം.ടി.സി. ബസുകളും വൈകുന്നേരത്തോടെ നിരത്തിലിറങ്ങി. എന്നാല്‍ ആകെയുള്ള 20,000 ബസുകളുള്ളതില്‍ ഏതാണ്ട് നാനൂറെണ്ണം മാത്രമാണ് സര്‍വീസിനിറങ്ങിയതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. 

വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ അടഞ്ഞു കിടന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊതുവേ ഹാജര്‍ നില കുറവായിരുന്നു. എത്തിയവരെല്ലാം തന്നെ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. നിരത്തിലിറങ്ങിയ ചില സ്വകാര്യ ബസുകള്‍ സമരാനുകൂലികള്‍ തടയുകയുണ്ടായി. മൈസൂരിലെയും കാര്‍വാറിലെയും ചന്തകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നെങ്കിലും ബെംഗളുരുവിലെയും ഹുബ്ബള്ളിയിലെയും പച്ചക്കറി കടകൾ അടഞ്ഞു കിടന്നിരുന്നു. ഓട്ടോറിക്ഷകള്‍ പലയിടങ്ങളിലും സര്‍വീസ് നടത്തിയിരുന്നു. സമരത്തിന്‍റെ ഭാഗമായി വിവിധ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധപ്രകടനം നടത്തി. കേന്ദ്രസര്‍ക്കാറിന്‍റെ നയങ്ങള്ക്കെതിരെയായിരുന്നു മുദ്രാവാക്യം വിളി. ചില സമരാനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ കല്ലെറിഞ്ഞു. ഹുബ്ബള്ളിയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തിലും പ്രകടനമുണ്ടായി.

പീനിയയില്‍ നിന്നാരംഭിച്ച റാലി ടൌണ്‍ഹാളിന് മുന്നിലാണ് അവസാനിച്ചത്. മജെസ്റ്റിക് ബസ് സ്റ്റാന്‍ഡിന് മുന്നിലും ജാലഹള്ളിയിലും സി.ഐ.ടി.യു.വിന്‍റെ നേത്രുത്വത്തില്‍ പ്രതിഷേധമുണ്ടായി. ജനജീവിതത്തെ സമരം സാരമായി ബാധിച്ചു. വൃദ്ധരും ഗര്‍ഭിണികളും രോഗികളും മറ്റുമാണ് ഇതുമൂലം വലഞ്ഞത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിപ്പോയ ഗര്‍ഭിണി തിരികെ ചെല്ലാന്‍ വാഹനമില്ലാതെ ബുദ്ധിമുട്ടി. ചിലയിടങ്ങളില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ അധിക നിരക്ക് ഈടാക്കി എന്നാണ് അറിയാന്‍ കഴിഞ്ഞത്. 

പരീക്ഷ എഴുതാന്‍ പോകാന്‍ വേണ്ടി കയറിയ ബസ് സമരാനുകൂലികള്‍ തടഞ്ഞതിനെ തുടര്‍ന്ന്‍ ബസ് സ്റ്റാന്റില്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടിയെ പോലീസ് ധാര്‍വാഡിലെ പരീക്ഷാകേന്ദ്രത്തിലെത്തിച്ചു. എന്നാല്‍ യാത്രികര്‍ക്ക് ആശ്വാസമായി മെട്രോ പ്രവര്‍ത്തിച്ചു. മിക്കവാറും യാത്രക്കാരും സമരം മൂലം മെട്രോയെ ആശ്രയിച്ചതിനാല്‍ പതിവിലധികം തിരക്കായിരുന്നു ഉണ്ടായിരുന്നത്.  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x