Currency

ഗാര്‍ഹികത്തൊഴിലാളി നിയമനം: പുതിയ സേവന വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Wednesday, June 27, 2018 1:29 pm

ദുബായ്: ഗാര്‍ഹികത്തൊഴിലാളികളുടെ നിയമനം സംബന്ധിച്ച് പുതിയ സേവന വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു. മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയമാണ് പുതിയ സേവന വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. നിയമനം, വേതനം എന്നിവ സംബന്ധിച്ച് നാല് പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികളെ തദ്ബീര്‍ സെന്ററുകള്‍ വഴി റിക്രൂട്‌ചെയ്ത് കുടുംബങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ചെലവു കുറയ്ക്കാമെന്നും അധികൃതര്‍ അറിയിച്ചു.

ക്ലീനര്‍മാര്‍, ആയമാര്‍, ശിശു പരിപാലകര്‍, ഡ്രൈവര്‍മാര്‍, പൂന്തോട്ടം ജോലിക്കാര്‍, പാചകക്കാര്‍, സ്വകാര്യ അധ്യാപകര്‍ തുടങ്ങിയവരുടെ നിയമനം സംബന്ധിച്ച നടപടി ക്രമങ്ങളാണ് അധികൃതര്‍ അറിയിച്ചത്. തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതു സംബന്ധിച്ച് നിശ്ചിത ഫീസും നിശ്ചയിച്ചിട്ടുണ്ട്. നാല് പാക്കേജുകളില്‍ ഓരോ രാജ്യക്കാര്‍ക്കും വ്യത്യസ്ത ഫീസാണ് ഈടാക്കുന്നത്. ആദ്യ പാക്കേജ് പ്രകാരം ഒറ്റത്തവണ റിക്രൂട്‌മെന്റിന് ഇന്ത്യക്കാര്‍ക്ക് 12,000 ദിര്‍ഹമാണ് ഫീസ്. ഫിലിപ്പീന്‍സ് തൊഴിലാളിക്ക് 14,000, ഇന്തൊനീഷ്യ, ശ്രീലങ്ക രാജ്യക്കാര്‍ക്ക് 15,000, ഇത്യോപ്യ -5000, കെനിയ, യുഗാണ്ട -6500, ബംഗ്ലദേശ് -7000, നേപ്പാള്‍-14,500 ദിര്‍ഹം എന്നിങ്ങനെയാണു ഫീസ്. എന്നാല്‍ വീസ, താമസം, മെഡിക്കല്‍ പരിശോധന എന്നിവയുടെ ഫീസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ആറുമാസത്തേക്കുള്ള താല്‍ക്കാലിക കരാറും പിന്നീട് കുടുംബത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പും ലഭ്യമാകാന്‍ തക്കതാണു രണ്ടാമത്തെ പാക്കേജ്.

സ്‌പോണ്‍സര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ വേണ്ടെന്നുള്ളവര്‍ക്ക് തദ്ബീറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ലഭ്യമാക്കുന്നതാണു മൂന്നാമത്തെ പാക്കേജ്. ഇക്കാര്യത്തില്‍ നിശ്ചിത മിനിമം വേതനം ലഭ്യമാക്കും. നാലാമത്തെ പാക്കേജ് പ്രകാരം മണിക്കൂര്‍, ദിവസം, ആഴ്ച, മാസം എന്നിവയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതാണ്.

സേവനം ഒരുക്കി തദ്ബീര്‍ സെന്ററുകള്‍ മേയില്‍ 11തദ്ബീര്‍ സെന്ററുകള്‍ മന്ത്രാലയം ആരംഭിച്ചിരുന്നു. അബുദാബിയില്‍ രണ്ട്, ദുബായില്‍ നാല്, ഷാര്‍ജയില്‍ ഒന്ന്, അജ്മാനില്‍ മൂന്ന്. ഫുജൈറയില്‍ ഒന്ന് എന്നിങ്ങനെയാണു സെന്ററുകളുടെ എണ്ണം. ഈ വര്‍ഷം അവസാനത്തോടെ 14 സെന്ററുകള്‍കൂടി ആരംഭിക്കുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x