ക്വീന്‍സ്ലാന്റ്: ക്വീന്‍സ്ലാന്റ്- വിക്ടോറിയ അതിര്‍ത്തി ഡിസംബര്‍ ഒന്നിന് തുറക്കും. വിക്ടോറിയയില്‍ നിന്ന് സന്തോഷകരമായ വാര്‍ത്ത നല്‍കിയതിന് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസിനെയും വിക്ടോറിയക്കാരെയും അഭിനന്ദിച്ചുകൊണ്ട്് ക്വീന്‍സ്ലാന്റ് പ്രീമിയര്‍ അനസ്തഷ്യ പാലാഷേയാണ് അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനവുമായുള്ള അതിര്‍ത്തി തുറക്കുന്നതോടെ വിക്ടോറിയക്കാര്‍ക്ക് ക്വീന്‍സ്ലാന്റിലേക്കും, ക്വീന്‍സ്ലാന്റിലുള്ളവര്‍ക്ക് വിക്ടോറിയയിലേക്കും ക്വാറന്റൈന്‍ ഇല്ലാതെ യാത്ര ചെയ്യാം. വൈറസ് വ്യാപനം രൂക്ഷമായ ഓഗസ്റ്റിലാണ് വിക്ടോറിയയുമായുള്ള അതിര്‍ത്തി ക്വീന്‍സ്ലാന്റ് അടച്ചത്. സിഡ്നിയുമായുള്ള അതിര്‍ത്തി ഡിസംബര്‍ ഒന്നിന് തുറക്കുമെന്ന് അനസ്താഷ്യ പാലാഷേ ചൊവ്വാഴ്ച അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിക്ടോറിയയുമായുള്ള അതിര്‍ത്തിയും ഡിസംബര്‍ ഒന്നിന് തന്നെ തുറക്കുമെന്ന് പ്രീമിയര്‍ അറിയിച്ചത്. അതിര്‍ത്തി തുറക്കുന്നതോടെ സ്‌കൂള്‍ അവധിക്ക് വിക്ടോറിയക്കാര്‍ക്ക് ഗോള്‍ഡ് കോസ്റ്റ്, കെയ്ന്‍സ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാമെന്നും അത് വഴി ടൂറിസം മേഖലക്ക് ഉത്തേജനം നല്‍കാന്‍ കഴിയുമെന്നും അനസ്താഷ്യ പാലാഷേ ചൂണ്ടിക്കാട്ടി.
25 ദിവസമായി വിക്ടോറിയയില്‍ വൈറസ് ബാധയൊന്നും സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, സംസ്ഥാനത്ത് സജീവമായ കേസുകള്‍ ഒന്നുമില്ലെന്ന് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.