Currency

വിക്ടോറിയയില്‍ മാസ്‌ക് ഉപയോഗത്തില്‍ ഇളവ്; 50 ശതമാനം പേര്‍ക്ക് ഓഫീസുകളില്‍ തിരിച്ചെത്താം

സ്വന്തം ലേഖകന്‍Thursday, January 14, 2021 12:26 pm

വിക്ടോറിയ: ന്യൂ സൗത്ത് വെയില്‍സിലെ നോര്‍തേണ്‍ ബീച്ചസില്‍ രോഗബാധ തുടങ്ങിയതിനു പിന്നാലെ വിക്ടോറിയയിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാന്‍ സംസ്ഥാന സര്ക്കാര്‍ തീരുമാനിച്ചു. മാസ്‌ക് ഉപയോഗം സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ ക്രിസ്ത്മസിന് മുമ്പുള്ള സാഹചര്യങ്ങളിലേക്ക് തിരിച്ചുപോകുമെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു.

ഓഫീസുകളിലും മറ്റും മാസ്‌ക് നിര്‍ബന്ധമായിരിക്കില്ല. എന്നാല്‍ സാമൂഹികമായ അകലം പാലിക്കല്‍ സാധ്യമല്ലെങ്കില്‍ മാസ്‌ക് ധരിക്കണം. അതേസമയം, വിമാനങ്ങളിലും, പൊതുഗതാഗത മാര്‍ഗങ്ങളിലും, ആശുപത്രികളിലും, ടാക്സികളിലും, സൂപ്പര്‍മാര്‍ക്കറ്റുകളിലും, വലിയ ഇന്‍ഡോര്‍ ഷോപ്പിംഗ് കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണം.

സ്വകാര്യസ്ഥാപനങ്ങളില്‍ ആകെ ജീവനക്കാരുടെ 50 ശതമാനം പേര്‍ക്ക് തിങ്കളാഴ്ച മുതല്‍ ജോലിക്കെത്താം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 25 ശതമാനം പേര്‍ക്കാണ് അനുമതി. എല്ലാ തൊഴില്‍ സ്ഥലങ്ങളിലുമുള്ള ജീവനക്കാരുടെയും സന്ദര്‍ശകരുടെയും വിവരങ്ങള്‍ തൊഴിലുടമ ശേഖരിച്ചുവയ്ക്കണം. 15 മിനിട്ടില്‍ കൂടുതല്‍ അവിടെയുണ്ടായിരുന്നവരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്.

ബ്രിസ്ബൈന്‍ നഗരവും, സമീപ പ്രദേശങ്ങളും, ഗ്രേറ്റര്‍ സിഡ്നി, വൊളംഗോംഗ്, ബ്ലൂ മൗണ്ടന്‍ മേഖലകളും റെഡ് സോണില്‍ തുടരുമെന്ന് പ്രീമിയര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x