Currency

സൗദിയില്‍ പണം വെളുപ്പിച്ചാല്‍ 15 വര്‍ഷം വരെ തടവും 70 ലക്ഷം റിയാല്‍ പിഴയും

സ്വന്തം ലേഖകന്‍Monday, November 6, 2017 10:51 am

റിയാദ്: സൗദിയില്‍ പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമം പ്രാബല്യത്തില്‍ വന്നു. സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം പണംവെളുപ്പിക്കല്‍ തടയാനുള്ള നിയമം അംഗീകരിച്ചു. ഇതോടെ നിയമം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവാണ് പണം വെളുപ്പിക്കലിന് പ്രധാന ശിക്ഷ. ഒപ്പം 70 ലക്ഷം റിയാല്‍ വരെ പിഴയും.

ഇതിനു പുറമെ പിടിക്കപ്പെടുന്ന സ്വദേശിക്ക് തടവുകാലത്തിന് സമാനമായ കാലം വിദേശ യാത്രയ്ക്ക് വിലക്കുണ്ടാകും. അതേസമയം പ്രതി വിദേശിയാണെങ്കില്‍ ജയില്‍ ശിക്ഷയ്ക്ക് പുറമെ ഇവര്‍ക്ക് പിന്നെ സൗദിയിലേക്ക് തിരിച്ചുവരാനാകാത്ത വിധം നാടുകടത്തും. പണം വെളുപ്പിക്കലിന്റെ രീതിയനുസരിച്ച് ശിക്ഷ കഠിനമാകും.

ആയുധം ഉപയോഗിക്കല്‍, അധികാര ദുര്‍വിനിയോഗം, മനുഷ്യക്കടത്ത്, കുറ്റകൃത്യത്തിന് സംഘം ചേരല്‍, ചാരിറ്റി, വിദ്യാഭ്യാസ, പൊതുനന്മക്കുള്ള സ്ഥാപനങ്ങള്‍ പണം വെളുപ്പിക്കലിന് ഉപയോഗിക്കല്‍, സാമൂഹ്യസ്ഥാപനങ്ങളുടെ ദുര്‍വിനിയോഗം, കുറ്റകൃത്യങ്ങളില്‍ മുമ്പ് പങ്കാളിത്തമുണ്ടായിരിക്കല്‍ എന്നിവ കൂടി വന്നാല്‍ ശിക്ഷകള്‍ ഒന്നിച്ചനുഭവിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x