
ന്യൂഡല്‍ഹി: ശാസ്ത്രി പാര്‍ക്കില്‍ മെട്രോ പാര്‍ക്ക് യാഥാര്‍ഥ്യമായി. കുട്ടികള്‍ക്ക് കളിസ്ഥലവും മുതിര്‍ന്നവര്‍ക്ക് വിശ്രമത്തിനും വിനോദത്തിനും വഴിയൊരുക്കിയാണ് മെട്രോ പാര്‍ക്ക് യാഥാര്‍ഥ്യമാക്കിയത്. ‘പ്രകൃതി’ എന്നുപേരിട്ട പാര്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
പത്തേക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് പ്രകൃതി പാര്‍ക്ക്. ഓഡിറ്റോറിയം, ആംഫി തിയേറ്റര്‍, ധ്യാനകേന്ദ്രം, കളിക്കളം, ജിംനേഷ്യം തുടങ്ങിയവയൊക്കെ ഇവിടെ സന്ദര്‍ശകര്‍ക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിനുള്ളിലെ ചിത്രരൂപങ്ങള്‍ ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള കലാകാരന്മാര്‍ ഒന്നിച്ച് മെട്രോ നിര്‍മാണമേഖലയില്‍ ഉപയോഗിച്ചശേഷം പാഴായ വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയാണ് പാര്‍ക്കിലെ കലാരൂപങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്.
അഴുക്കുചാല്‍ സംസ്‌കരണ പ്ലാന്റില്‍ ശുദ്ധീകരിച്ച വെള്ളം തോട്ടം ആവശ്യത്തിനായി ഉപയോഗിക്കുന്നത് ഇവിടത്തെ പരിസ്ഥിതിസംരക്ഷണ മാതൃകയാണ്. 20 കിലോവാട്ട് വരുന്ന വൈദ്യുതി ആവശ്യം സൗരോര്‍ജം വഴി നിറവേറ്റപ്പെടുന്നു. നൂറുശതമാനം മഴവെള്ള സംഭരണവും ഉറപ്പാക്കിയിട്ടുണ്ട് പാര്‍ക്കില്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.