
റിയാദ്: സൗദിയില്‍ വാഹനങ്ങളുടെ പരമാവധി വേഗത കൂട്ടാന്‍ തീരുമാനം. നിലവില്‍ സൗദിയിലെ റോഡുകളില്‍ പരമാവധി അനുവദിക്കപ്പെട്ട വേഗത മണിക്കൂറില്‍ നൂറ്റിയിരുപത് കിലോമാറ്റര്‍ ആണ്. ഇത് നൂറ്റി നാല്‍പ്പത് കിലോമീറ്റര്‍ ആക്കാനാണ് പുതിയ തീരുമാനം.
ഇതുസംബന്ധിച്ച് ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഗതാഗത മന്ത്രാലയം ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രമുഖ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹൈവേകളില്‍ ഓരോ പത്ത് കിലോമീറ്റര്‍ ഇടവിട്ട് പുതിയ സ്പീഡ് ലിമിറ്റ് രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കാനും മന്ത്രാലയം നിര്‍ദേശിച്ചു. റിയാദ് തായിഫ് ഹൈവേയിലും ഖസീം ദമാം റോഡിലുമാണ് ആദ്യഘട്ടത്തില്‍ ഇത് നടപ്പിലാക്കുന്നത്.
ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴയും ഈയടുത്ത് വര്‍ധിപ്പിച്ചിരുന്നു. രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന റോഡ് വികസനം ട്രാഫിക് സിസ്റ്റത്തിന്റെ പരിഷ്‌കരണം എന്നിവ പൂര്‍ത്തിയായാല്‍ പല ഹൈവേകളും മണിക്കൂറില്‍ നൂറ്റി നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ വാഹനമോടിക്കാന്‍ പ്രാപ്തമാകുമെന്നാണ് പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.