
തബൂക്ക്: സൗദി അറേബ്യയില്‍ വാഹനാപകടങ്ങളില്‍ മരിച്ച മലയാളികളുടെ ആശ്രിതര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം. തബൂക്കില്‍ ആസ്ട്ര കമ്പനി ജീവനക്കാരായിരുന്ന തൃശൂര്‍ സ്വദേശികളായ ഷാരോണ്‍ (28), സെബി (36) എന്നിവര്‍ നാലുവര്‍ഷം മുമ്പാണ് അപകടത്തില്‍ മരിച്ചത്. നാലുമാസത്തെ ഇടവേളയിലായിരുന്നു അപകടങ്ങള്‍. ഇരുവരുടെയും ആശ്രിതര്‍ക്ക് മൂന്നുലക്ഷം റിയാല്‍ (ഏകദേശം 50 ലക്ഷം രൂപ) വീതം ആണ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കുക.
ആസ്ട്ര ഫാമില്‍ നിന്നുള്ള പൂക്കളുമായി പോകുന്ന വാഹനത്തിലെ ഡ്രൈവര്‍മാരായിരുന്നു ഇരുവരും. 2013 ജനുവരി 13നു തബൂക്കില്‍ നിന്ന് പൂക്കളുമായി പോയ വാന്‍ ജിദ്ദക്കടുത്ത റാബിഗില്‍ വെച്ച് റാഡുപണിക്കായി നിര്‍ത്തിയിട്ടിരുന്ന റോഡ് റോളറിന് പിറകില്‍ ഇടിച്ചു ഷാരോണ്‍ തല്‍ക്ഷണം മരിച്ചു. മേയ് ഒന്നിന് ജിദ്ദയിലേക്കുപോകുംവഴി റാബിഗില്‍ വെച്ചുതന്നെ സെബിയും അപകടത്തില്‍പ്പെടുകയായിരുന്നു. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിറകില്‍ ഇടിച്ചുകയറി സെബിക്ക തല്‍ക്ഷണം മരണം സംഭവിച്ചു.
വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നെങ്കിലും ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി മറ്റുവാഹനത്തിന്റെ പിറകിലിടിച്ചതാണെന്ന് ആരോപിച്ച് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം കൊടുക്കാതെ കേസ് തള്ളുകയായിരുന്നു. സെബിയുടെ ഭാര്യ ജിഷ. മകന്: ഷാരോണ്‍. അവിവിവാഹിതനായിരുന്നു ഷാരോണ്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.