
റിയാദ്: ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം ലഭിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച റോബോട്ടാണ് സോഫിയ. സോഫിയയുടെ ഓരോ ചുവടുവെപ്പുകളും വലിയ വാര്‍ത്തകളുമായിരുന്നു. മനുഷ്യരെപ്പോലെ തന്നെ അഭിമുഖങ്ങളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ കഴിയുന്ന സോഫിയയ്ക്ക് ഇപ്പോള്‍ കാലുകള്‍ നല്‍കിയിരിക്കുകയാണ്. ഇനി സോഫിയയ്ക്ക് സ്വന്തം കാലുകളുപയോഗിച്ച് നടക്കാം. മനുഷ്യന് നിരവധി പ്രതീക്ഷകളും ആശങ്കകളും ഒരുപോലെ സമ്മാനിക്കുന്ന യന്ത്രമനുഷ്യയുഗത്തിലെ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ് സോഫിയ.
രണ്ടുവര്‍ഷം മുമ്പ് ഹോങ്കോങ്ങിലെ ഹാന്‍സണ്‍ റോബോട്ടിക്സാണ് സോഫിയയ്ക്ക് ഈ രൂപം നല്‍കിയത്. മനുഷ്യസദൃശ്യമായ തലയും മുഖവുമുള്ള റോബോട്ടിന് വശങ്ങളിലേക്ക് നോക്കാനും സംസാരത്തിലേര്‍പ്പെടാനും കഴിയും. സൗദി അറേബ്യയിലെത്തിയ സോഫിയക്ക് നിയമപരമായി പൗരത്വം ലഭിച്ചതോടെയാണ് ഈ റോബോട്ട് ചരിത്രത്തിന്റെ ഭാഗമായി മാറിയത്.
അറുപതോളം മുഖഭാവങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള റോബോട്ടാണിത്. മുഖങ്ങള്‍ തിരിച്ചറിയാനും മറ്റുള്ളവരുടെ കണ്ണില്‍ നോക്കി സംസാരിക്കാനും സോഫിയക്കാവും. അതേസമയം സോഫിയയെക്കാള്‍ മനുഷ്യസദൃശ്യമായ റോബോട്ടുകളെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാനാകുമെന്നാണ് ഹാന്‍സണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.