Currency

സൗദി കിഴക്കന്‍ പ്രവിശ്യയിലെ സ്വകാര്യ ഇന്ത്യന്‍ സ്‌കൂള്‍ അടച്ചു പൂട്ടി

സ്വന്തം ലേഖകന്‍Monday, April 2, 2018 12:52 pm

റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചു വന്ന സ്വകാര്യ ഇന്ത്യന്‍ സ്‌കൂള്‍ അടച്ചു പൂട്ടി. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സൗദി വിദ്യഭ്യാസ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി പുതുക്കി ലഭിക്കാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അടക്കുകയാണെന്ന് കാണിച്ചാണ് രക്ഷിതാക്കള്‍ക്ക് അറിയിപ്പ് ലഭിച്ചത്. ഇതോടെ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് തുടര്‍ പഠനത്തിന് മറ്റ് സ്‌കൂളുകളെ ആശ്രയിക്കേണ്ടി വരിക. ദമ്മാമിലെ സണ്‍ഷൈന്‍ ഇന്ത്യന്‍ സ്‌കൂളാണ് അടച്ചു പൂട്ടിയത്.

മാര്‍ച്ച് 15 ഓടെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നെങ്കിലും ആഴ്ചകള്‍ വൈകുമെന്ന അറിയിപ്പാണ് പിന്നീട് ലഭിച്ചത്. തുടര്‍ന്ന് പുതിയ അധ്യാന വര്‍ഷത്തിലേക്കുള്ള പാഠ പുസ്തകങ്ങളും യൂണിഫോമും വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. പകുതിയോളം രക്ഷിതാക്കള്‍ പുതിയ അധ്യാന വര്‍ഷത്തിലേക്കുള്ള ഒന്നാം ഘട്ട സ്‌കൂള്‍ ഫീസും അടച്ചിരുന്നു. അതിനുശേഷമാണ് രക്ഷിതാക്കളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന വിവരം അധികൃതര്‍ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം 1800 വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ നിലവില്‍ ആയിരത്തിനടുത്ത് വിദ്യാര്‍ത്ഥികള്‍ ആണുള്ളത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റു സ്‌കൂളുകളില്‍ പ്രവേശനം ഉറപ്പു വരുത്തുമെന്നാണ് ആശങ്കയില്‍ കഴിയുന്ന രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x