Currency

ജി.സി.സി റെയില്‍വേ വൈകും; 2021 ന് ശേഷം ട്രെയിനുകള്‍ ഓടി തുടങ്ങും

സ്വന്തം ലേഖകന്‍Wednesday, December 7, 2016 11:31 am

നേരത്തെ 2018 മുതല്‍ ആറ് ജി.സി.സി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തികരിക്കുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നത്. നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ 2021 ന് ശേഷമായിരിക്കും ട്രെയിനുകള്‍ ഓടി തുടങ്ങുക.

ജിദ്ദ: ജി.സി.സി സഹകരണ കൗണ്‍സില്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പാത വൈകും. കുവൈത്തില്‍നിന്നു തുടങ്ങി സൗദി അറേബ്യ വഴി ഖത്തറിലേക്കും ബഹ്‌റൈനിലേക്കും കടല്‍പ്പാലം നിര്‍മിച്ച് ബന്ധിപ്പിച്ച് യു.എ.ഇ. വഴി ഒമാനില്‍ അവസാനിക്കുന്ന 2,177 കി.മി. ദൈര്‍ഘ്യമുള്ള പാതയാണ് ജി.സി.സി റെയില്‍വേ. യു.എ.ഇ.യുമായി ബന്ധിപ്പിക്കുന്ന ഒമാനില്‍ നിര്‍മിക്കുന്ന പാതയും യു.എ.ഇ.യുടെ രണ്ടാം ഘട്ട പദ്ധതിയുമാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വിലക്കുറവുമാണ് റെയില്‍വേ പാത വൈകാന്‍ കാരണമെന്ന് കണ്‍സ്ട്രക്ടഷന്‍ വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ 2018 മുതല്‍ ആറ് ജി.സി.സി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തികരിക്കുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നത്. നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ 2021 ന് ശേഷമായിരിക്കും ട്രെയിനുകള്‍ ഓടി തുടങ്ങുക. അതേസമയം ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച യു.എ.ഇ.യിലെ ഹബ്ഷാന്റുവൈസ് പാതയില്‍ ഓയില്‍ റിഫൈനറിയിലേക്ക് പ്രതിദിനം 22,000 ടണ്‍ സള്‍ഫറുമായി കാര്‍ഗോ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

പദ്ധതി പൂര്‍ത്തിയായാല്‍ യാത്രാ ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും സര്‍വീസ് നടത്തുക. ദുബായില്‍ നിന്നും 10 മണിക്കൂര്‍ കൊണ്ട് മക്കയില്‍ എത്താന്‍ കഴിയും. അന്തരീക്ഷ മലിനീകരണമില്ലാതെ എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും ചരക്ക് ഗതാഗതം വളരെ എളുപ്പത്തിലാകും. സൗദിയിലെ പാത പൂര്‍ത്തിയാകുന്നതോടെ ജോര്‍ദ്ദാനും സിറിയയും കൂടി പാത നിര്‍മ്മിച്ചാല്‍ തുര്‍ക്കി വഴി യൂറോപ്പിലേക്കും ബന്ധിപ്പിക്കാണും പദ്ധതി വഴി കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x