Currency

അടുത്ത വര്‍ഷം മുതല്‍ എണ്ണ വിതരണത്തില്‍ കുറവുണ്ടാകുമെന്ന് സൗദി

സ്വന്തം ലേഖകന്‍Sunday, December 11, 2016 12:55 pm

എണ്ണ വിലയിടിവ് നിയന്ത്രിക്കുന്നതിന് ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് എണ്ണ വിതരണത്തില്‍ കുറവു വരുത്താന്‍ സൗദി അറേബ്യ തീരുമാനിച്ചത്.

റിയാദ്: അടുത്ത വര്‍ഷം മുതല്‍ അസംസ്‌കൃത എണ്ണ വിതരണത്തില്‍ കുറവുണ്ടാകുമെന്ന് സൗദി അറേബ്യ. എണ്ണ വിലയിടിവ് നിയന്ത്രിക്കുന്നതിന് ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് എണ്ണ വിതരണത്തില്‍ കുറവു വരുത്താന്‍ സൗദി അറേബ്യ തീരുമാനിച്ചത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ ഒപെക് പ്രതിനിധികള്‍ വിയന്നയില്‍ ചേര്‍ന്ന യോഗത്തില്‍ ഉത്പാദനം കുറക്കാന്‍ ധാരണയിലെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിതരണം ചെയ്യുന്ന എണ്ണയില്‍ കുറവു വരുത്തുമെന്ന് ഉപഭോക്തൃ രാജ്യങ്ങളെ സൗദി അറേബ്യ ഔദ്യോഗികമായി അറിയിച്ചത്. സൗദിയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ഇക്കാര്യം അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഉത്പാദനം കുറച്ചു വിപണി സ്ഥിരപ്പെടുത്താനാണ് ഒപക് രാജ്യങ്ങളുടെ തീരുമാനം. അമേരിക്ക, യൂറോപ് എന്നിവിടങ്ങളിലേക്കുമുള്ള എണ്ണ കയറ്റുമതിയിലാണ് കുറവു വരുത്തുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. 120 ദശലക്ഷം ബാരല്‍ എണ്ണയുടെ ഉത്പാദനം പ്രതിദിനം കുറവു വരുത്താനാണ് ഒപക് രാഷ്ട്രങ്ങളുടെ തീരുമാനം. അതേസമയം, ഒപെക് ഇതര രാജ്യങ്ങളുടെ യോഗം റഷ്യയില്‍ നടക്കുന്നുണ്ട്. ആഗോള വിപണിയില്‍ എണ്ണ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഒപെക് ഇതര രാജ്യങ്ങളും ഉത്പാദനം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x