മസ്കറ്റ്: തൊഴിലിടങ്ങളിൽ നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കേണ്ടത് കമ്പനികളുടെ ചുമതലയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സുരക്ഷാമാനദണ്ഡങ്ങളിൽ പിഴവുവരുത്തുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടിയെടുക്കാനും തീരുമാനമുണ്ട്.
നിർമ്മാണം നടന്നു കൊണ്ടിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് കഴിഞ്ഞ വ്യാഴാഴ്ച മബേലയിൽ മൂന്നു തൊഴിലാളികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്. അപകടം സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെകുറ്റം ചുമത്തുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് മന്ത്രാലയത്തിന്റെ പ്രതിനിധി അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ച്ചയും പാടില്ലെന്ന് ഒമാൻ സൊസൈറ്റി ഓഫ് കോണ്ട്രാക്‌ടേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഷാഹ്‌സ്വർഅൽ ബലൂഷി പറഞ്ഞു. ചെലവു ചുരുക്കാനായി കരാറുകാരും തൊഴിലാളികളും സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറാകരുതെന്നും ഇത്തരംകേസുകളിൽ കുറ്റവാളികൾക്കെതിരെയുള്ള ശിക്ഷയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അൽ ബലൂഷി പറഞ്ഞു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.