
ജിദ്ദ: രാജ്യത്തെ പത്തു മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഈ മേഖലകളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഡെങ്കിപ്പനി, ചിക്കന്‍ പോക്സ്, ഹെപ്പറ്റൈറ്റീസ്-ബി എന്നീ മാരകരോഗങ്ങള്‍ വേഗത്തില്‍ പടരുന്നതായി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ 5428 ഡെങ്കിപ്പനി കേസുകളും 4523 ചിക്കന്‍ പോക്സ് കേസുകളും 4327 ഹെപ്പറ്റൈറ്റീസ്-ബി അല്ലെങ്കില്‍ മഞ്ഞപ്പിത്തം കേസുകളും റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജിദ്ദ മേഖലയില്‍ അടുത്ത കാലത്തായി ഹെപ്പറ്റൈറ്റീസ് കൂടുതലായും കണ്ടുവരുന്നുണ്ട്. നിലവാരം കുറഞ്ഞ ഡെന്റല്‍ ക്ലിനിക്കുകളില്‍ നിന്നാണ് ഇത്തരത്തില്‍ ഹെപ്പറ്റൈറ്റീസ് -ബി കൂടുതല്‍ വേഗത്തില്‍ പകരുന്നത്. സൗദിയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ജിദ്ദയില്‍ ഡെങ്കി ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഇക്കാര്യത്തില്‍ ജിദ്ദയ്ക്കു പിന്നില്‍ ജാസന്‍, മക്ക എന്നീ മേഖലകളാണ്.
ടെറ്റനസ്, മുണ്ടിനീര്, ന്യൂമോകോക്കല്‍ ഡിസീസ്, മെനിഞ്ചോകോക്കല്‍ ഡിസീസ്, ഡിഫ്തീരിയ എന്നിവയും ഈ മേഖലകളില്‍ വേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന അസുഖങ്ങളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.