ജര്‍മ്മനി: ആസ്ട്രസെനക കോവിഡ് വാക്‌സിന്‍ ഉപയോഗം 60 വയസിന് മുകളിലുള്ള പൗരന്മാരില്‍ മാത്രമായി പരിമിതപ്പെടുത്തി ജര്‍മ്മനി. ചെറുപ്പക്കാരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വാക്‌സിന്‍ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ജര്‍മനിയില്‍ 27 ലക്ഷം പേര്‍ ആസ്ട്രസെനക വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. രക്തം കട്ടപിടിക്കുന്നതായി 31 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് ഡോക്ടറുടെ വിശദ പരിശോധനയ്ക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
രക്തം കട്ടപിടിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് അപൂര്‍വ്വമാണെങ്കിലും ഗുരുതര പ്രശ്‌നമാണെന്ന് വിദ്ഗദര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ പറഞ്ഞു.
നേരത്തെ കാനഡയും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ഏതാനും യൂറോപ്യന്‍ രാജ്യങ്ങളും ആസ്ട്രസെനക വാക്‌സിന്‍ നിര്‍ത്തിവെച്ചിരുന്നു. വാക്‌സിന്‍ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടനയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയതോടെ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഇന്ത്യയില്‍ ഇത്തരം പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആസ്ട്രസെനക വാക്‌സിന്‍ സുരക്ഷിതമാണെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ആസ്ട്രസെനകയും ഓക്‌സ്‌ഫോര്‍ഡും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് ഉപയോഗിച്ചുള്ള വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.