റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഞ്ഞുവീഴ്ച. സൗദിയിലെ തബൂക്കിലും ഷക്‌റയിലും അടക്കമുള്ള പ്രദേശങ്ങളിലാണ് തണുപ്പ് കൂടിയത് കാരണം മഞ്ഞുപാളികള്‍ രൂപപ്പെട്ടത്. ഇവിടുത്തെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സൗദിയിലെ പല പ്രദേശങ്ങളും മഴക്കെടുതിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഴ ഒരാഴ്ച തുടരാനുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതാറിറ്റി വ്യക്തമാക്കി. അസീര്‍ പ്രവിശ്യയുടെ വടക്കന്‍ പ്രദേശങ്ങളിലും ബശാഇര്‍, ഖസ്അം, ശവാസ് എന്നിവിടങ്ങളിലും കനത്ത മഴയില്‍ ജന ജീവിതം ദുസഹമായി. വാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ അപ്രതീക്ഷിതമായി റോഡില്‍ ഉയര്‍ന്ന വെളളത്തില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ അടുത്ത ആഴ്ചയോടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദിയിലെ കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുള്ള അല്‍ മുസാനാദ് വ്യക്തമാക്കി. സാധാരണ നിലയിലുള്ള മഴക്കാലം ഒരു മാസം മുമ്പേ തീര്‍ന്നതാണെങ്കിലും ഇത് ഈ വര്‍ഷത്തെ രണ്ടാമത്തെ മഴക്കാലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മരുഭൂമിയിലെ മണല്‍കൂനകള്‍ മഞ്ഞുമൂടിയത് ആഘോഷമാക്കുകയാണ് പ്രദേശവാസികള്‍. മഞ്ഞില്‍ വിവിധ തരത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളും ചിലര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.