Currency

ജര്‍മനിയില്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയുടെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമം

സ്വന്തം ലേഖകന്‍Sunday, April 2, 2017 12:06 pm

ബര്‍ലിന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഇന്ത്യന്‍ യുവതിയോട് വസ്ത്രമഴിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പരാതി. ബംഗളൂരുവില്‍ നിന്ന് ഐസ്ലന്‍ഡിലേക്ക് പോയ മുപ്പതുകാരിയായ ശ്രുതി ബാസപ്പ എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ശ്രുതിയുടെ നാലു വയസുകാരിയായ മകളും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 29നാണ് സംഭവം. ഐസ്ലന്‍ഡ് പൗരനായ ഇവരുടെ ഭര്‍ത്താവ് പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാട് മയപ്പെടുത്തിയത്.

തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്കുനേരെയുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി ആരോപിച്ചു. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് സംശയാലുക്കളായ ചില ഉദ്യോഗസ്ഥര്‍ തന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ശ്രുതിയുടെ ആരോപണം. ആറു വര്‍ഷം യൂറോപ്പില്‍ ജീവിച്ച വ്യക്തിയായിട്ടും തനിക്കെതിരെ അവര്‍ ഇത്തരമൊരു നിലപാടു സ്വീകരിച്ചത് വംശീയാധിക്ഷേപത്തിന്റെ ഭാഗമാണെന്ന് ശ്രുതി ചൂണ്ടിക്കാട്ടി.

ഇതേ വിമാനത്താവളത്തില്‍ ഇന്ത്യന്‍ വംശജയായ സിംഗപ്പൂര്‍ സ്വദേശി ഗായത്രി ബോസ് (33)നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി ഏതാനും ആഴ്ചകള്‍ക്ക് മുന്‍പും പരാതി ഉയര്‍ന്നിരുന്നു. ഒപ്പം കുട്ടികളില്ലാതെ യാത്രയ്ക്കെത്തിയ ഗായത്രിയുടെ ബാഗില്‍ ബ്രെസ്റ്റ് പമ്പ് കണ്ടതിനെ തുടര്‍ന്ന് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ സുരക്ഷാ വിഭാഗം നിര്‍ബന്ധിച്ചെന്നും യുവതി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x