
ജിദ്ദ: ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഭാഗിക സര്‍വീസുകള്‍ മെയ് മാസത്തില്‍ ആരംഭിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. ആഭ്യന്തര സര്‍വീസുകളായിരിക്കും ആദ്യ ഘട്ടത്തില്‍ നടത്തുക. ചുരുങ്ങിയത് ആറു ഗേറ്റുകളെങ്കിലും ഇതിനായി തുറക്കും. ഈ വര്‍ഷാവസാനത്തോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തി വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവുമെന്നും അധികൃതര്‍ അറിയിച്ചു.
പുതിയ വിമാനത്താവളം പൂര്‍ണമായും നിലവില്‍ വരുന്നതോടെ വര്‍ഷത്തില്‍ പത്തു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. നൂറ്റി അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ് നിര്‍ദ്ദിഷ്ട വിമാനത്താവളം ഒരുക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ട ജോലികള്‍ പൂര്‍ത്തീകരിക്കുന്നതോടെ വര്‍ഷത്തില്‍ 3 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 10 കോടി യാത്രക്കാര്‍ക്ക് പ്രതിവര്‍ഷം വിമാനത്താവളം ഉപയോഗപ്പെടുത്താന്‍ സാധിക്കും. 136 മീറ്റര്‍ ഉയരത്തില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറും ജിദ്ദ എയര്‍പോര്‍ട്ടില്‍ നിര്‍മാണത്തിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.