Currency

മക്ക-മദീന ട്രെയിന്‍ സര്‍വീസ് മാര്‍ച്ചില്‍ തുടങ്ങും

സ്വന്തം ലേഖകന്‍Tuesday, January 2, 2018 11:08 am

ജിദ്ദ: പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ വാണിജ്യാടിസ്ഥാനത്തില്‍ മാര്‍ച്ചുമുതല്‍ സര്‍വീസ് ആരംഭിക്കും. പൊതുഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സര്‍വീസ് വിജയകരമാണെന്നും അതോറിറ്റി വ്യക്തമാക്കി.

450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത മക്കയില്‍ നിന്ന് ജിദ്ദ, റാബിഗ് വഴിയാണ് ഹറമൈന്‍ മദീനയില്‍ എത്തിച്ചേരുന്നത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തിലാണ് സര്‍വീസ് നടത്തുക. റെയില്‍വേ സര്‍വീസ് ആരംഭിക്കുന്നതോടെ തീര്‍ഥാടന കാലത്തെ റോഡ് ഗതാഗതത്തിരക്ക് കുറയും. ജനുവരി ആദ്യം ട്രെയിന്‍ ഗതാഗതം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ജിദ്ദ സുലൈമാനിയ റെയില്‍വേ സ്റ്റേഷന്‍ നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് സര്‍വീസ് നീട്ടിവെച്ചത്.

സുലൈമാനിയ സ്റ്റേഷന്‍ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. മസ്ജിദുല്‍ ഹറമില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെ അഞ്ചുലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് റെയില്‍വേ സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x