
റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികള്‍ക്ക് പുതിയ ഫീസോ നാട്ടിലേക്കയയ്ക്കുന്ന പണത്തിന് ടാക്‌സോ ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് വ്യക്തമാക്കി. വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ ഫീസും തൊഴിലാളികളുടെ വര്‍ക് പെര്‍മിറ്റിന് ഫീസും ഏര്‍പ്പെടുത്താന്‍ ഉദ്ദേശമുണ്ടെന്ന വാര്‍ത്ത ചേംബറിലെ തൊഴില്‍ വിപണി സമിതി പ്രസിഡന്റ് മന്‍സൂര്‍ നിഷേധിച്ചു. സൗദി തൊഴില്‍ വിപണിക്ക് ആവശ്യമായ എണ്ണം സ്വദേശി തൊഴിലാളികളെ നല്‍കാനും എല്ലാ ജോലികളിലും സ്വദേശികളെ നിയമിക്കാനും സാധ്യമായ സാഹചര്യം രാജ്യത്തില്ലാത്ത സ്ഥിതിക്ക് ഇത്തരം ഫീസുകളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് എഞ്ചിനീയര്‍ മന്‍സൂര്‍ പറഞ്ഞു.
തൊഴില്‍ വിപണി പാകപ്പെട്ടാലല്ലാതെ ഇത്തരം ഫീസുകളെക്കുറിച്ച് ആലോചിക്കാനാവില്ല. ഗള്‍ഫിലെ വിദേശി ജോലിക്കാരെ സ്ഥിരവാസക്കാരായ പലായനത്തിന്റെ ഗണത്തിലല്ല, മറിച്ച് താല്‍ക്കാലിക പ്രവാസികളായാണ് കണക്കാക്കുക. ഇവരുടെ വിദേശ മണിട്രാന്‍സ്ഫറിന് ടാക്‌സ് ഏര്‍പ്പെടുത്താനും അന്താരാഷ്ട്ര തലത്തില്‍ സമാനതകളില്ല. അതിനാല്‍ ജോലിക്കാര്‍ തങ്ങളുടെ രാജ്യത്തേക്കയക്കുന്ന പണത്തിന് ടാക്‌സ് ഏര്‍പ്പെടുത്താനും ഉദ്ദേശമില്ലെന്ന് എഞ്ചിനീയര്‍ മന്‍സൂര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.