മസ്കറ്റ്: ഒമാനിൽ വിദേശവനിതകൾക്കു തൊഴിൽ വിസ ലഭിക്കുന്നതിനു നിരോധനം ഇല്ലെന്നും നിയന്ത്രണം മാത്രമാണു ഏർപ്പെടുത്തിയിരിക്കുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. അതേസമയം നിര്‍മാണ മേഖല, ചെറിയ ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിദേശ സ്ത്രീകള്‍ക്ക് തൊഴിൽവിസ അനുവദിക്കില്ല.
സ്ത്രീസുരക്ഷ മുൻ നിർത്തിയാണു ഈ തീരുമാനമെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിദേശ സ്ത്രീകളിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ പ്രത്യേകം പ്രത്യേകമാണ് പരിഗണിക്കുക. അപേക്ഷ ലഭിച്ചാല്‍ കമ്പനിയുടെ വലുപ്പവും അവരുടെ ആവശ്യവും വിശദമായി പരിശോധിക്കും. ഇതിനു ശേഷമായിരിക്കും വിസയിൻമേലുള്ള തീരുമാനം.
സാധാരണ ഗതിയില്‍ സ്ത്രീകള്‍ക്ക് ജോലിയെടുക്കാന്‍ ഒമാനില്‍ അനുവാദമുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് യോജിച്ചതല്ലാത്ത ചില ജോലികളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുക മാത്രമാണ് നിയമത്തിന്‍െറ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അതേസമയം ഒമാനില്‍ വിദേശി സ്ത്രീകള്‍ക്ക് വിസ ലഭിക്കാന്‍ ഏറെ പ്രയാസമാണെന്നാണ് റിക്രൂട്ടിങ് ഏജന്‍സികള്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.