Currency

ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് വര്‍ധനവ്; പ്രതിഷേധവുമായി രക്ഷിതാക്കള്‍

സ്വന്തം ലേഖകന്‍Saturday, February 10, 2018 12:00 pm

ദമ്മാം: സൗദിയിലെ ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് വര്‍ധനവില്‍ പ്രതിഷേധവുമായി രക്ഷിതാക്കള്‍. രാജ്യത്ത് മാര്‍ച്ച് മുതല്‍ നടപ്പിലാകുന്ന അജീര്‍ പദ്ധതി മുഖേനയുള്ള ലെവിയും, മൂല്യവര്‍ധിത നികുതിയും ചൂണ്ടിക്കാട്ടി സ്‌കൂള്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. രാജ്യത്ത് നിലവില്‍ പ്രവാസികളായ രക്ഷിതാക്കള്‍ അഭീമുഖീകരിക്കുന്ന പ്രശ്നങ്ങളെ മുഖവിലക്കെടുക്കാതെയുള്ള ഏകപക്ഷിയ തീരുമാനമായേ ഫീസ് വര്‍ധന കാണാന്‍ കഴിയുവെന്നും ഫീസ് വര്‍ധനവ് രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയാണെന്നും സ്‌കൂള്‍ പാരന്റ്സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

അജീര്‍ ലെവി ഉത്തരവ് വന്ന ഉടനെ ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എംബസി ഹയര്‍ ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിച്ചെങ്കിലും രാജ്യത്തെ മുഴുവന്‍ എംബസി സ്‌കൂളുകള്‍ക്കും ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യത പഠിക്കാന്‍ നാലംഗ കമ്മിറ്റിയെ നിയോഗിക്കുകയാണുണ്ടായത്. ഈ കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏകീകൃത ഫീസ് ഘടനയാകും നടപ്പില്‍ വരിക. നിലവില്‍ 17000 ത്തോളം വിദ്യാര്‍ത്ഥികളാണ് ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നത്. 800 ഓളം അധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരില്‍ 700 ഓളം അധ്യാപകര്‍ ആശ്രിത വിസയിലെത്തി അജീര്‍ പദ്ധതി മുഖേന രജിസ്റ്റര്‍ ചെയ്തവരാണ്.

മേഖലയിലെ പ്രൈവറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് സാധരണക്കാരായ പ്രവാസികളുടെ കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാവുന്ന സ്‌കൂള്‍ എന്നതും എംബസി സ്‌കൂളിന്റെ പ്രത്യേകതയായിരുന്നു. എന്നാല്‍ പുതിയ ഫീസ് ഘടന നടപ്പിലാവുന്നതോടെ ഈ അന്തരം ഇല്ലാതാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x