
റിയാദ്: സൗദിയില്‍ ട്രെയിനില്‍ അയക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം ഉറപ്പു വരുത്തുന്നതിന് പൊതു ഗതാഗത അതോറിറ്റി തയ്യാറാക്കിയ കരട് നിയമാവലി പുറത്തിറക്കി. കിലോക്ക് 75 റിയാല്‍ വരെ നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നതാണ് പദ്ധതി. കരടില്‍ യാത്രക്കാരുടെ നിര്‍ദേശങ്ങളും പരാതികളും പരിഗണിച്ച് ആവശ്യമായ മാറ്റം വരുത്തും.
നിലവിലെ രീതി പ്രകാരം ലഗേജില്‍ വിലപിടിപ്പുള്ള വസ്തുക്കളുണ്ടെന്ന് ബോധ്യപ്പെടുത്തിയാല്‍ മാത്രമേ നഷ്ടമാകുന്ന സമയത്ത് നഷ്ടപരിഹാരം ലഭിക്കൂ. വിലക്ക് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി കമ്പനി നല്‍കുക. ഇനി ഇതറിയിച്ചില്ലെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ കരട്. അതേസമയം സ്വന്തം ഉത്തരവാദിത്തത്തില്‍ യാത്രക്കാര്‍ കൈയില്‍ വെക്കുന്ന ലഗേജുകള്‍ നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിക്ക് ബാധ്യതയില്ല.
ട്രെയിന്‍ യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കരടു നിയമാവലി അതോറിറ്റി പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ഇവ കൂടി പരിഗണിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് നിയമാവലി നടപ്പിലാക്കുക. സൗദിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഇതിനിടയിലാണ് പുതിയ നിയമനീക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.