റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുറത്തിറക്കിയ ആറ് രാജവിജ്ഞാപനങ്ങളിലൂടെ വിവിധ തസ്തികകളിലും സഭകളിലുമുള്ളവരെ പുതുക്കി നിശ്ചയിച്ചു. വെള്ളിയാഴ്ച രാത്രി വൈകി പുറത്തിറക്കിയ രാജവിജ്ഞാപനങ്ങളിലൂടെയാണ് തൊഴില്‍ മന്ത്രിയെ മാറ്റി നിശ്ചയിച്ചും ഉന്നത പണ്ഡിതസഭ, ശൂറ കൗണ്‍സില്‍ എന്നിവയെ പുന:സംഘടിപ്പിച്ചുമുള്ള പ്രഖ്യാപനം പുറത്തുവന്നത്. സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അബ്ദുല്ല മുഹമ്മദ് ആല്‍ശൈഖിന്‍ന്റെ അദ്ധ്യക്ഷതയില്‍ 21 അംഗ ഉന്നതസഭ പുന:സംഘടിപ്പിച്ചതായും രാജവിജ്ഞാപനത്തില്‍ വ്യക്തമാക്കി.
തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖബാനിയെ മാറ്റി തല്‍സ്ഥാനത്ത് ഡോ. അലി നാസിര്‍ അല്‍ഗഫീസിനെ നിയമിച്ചു. കൂടാതെ നാലംഗ ഫത്‌വ സമിതിയെയും രാജാവ് നിശ്ചയിച്ചിട്ടുണ്ട്. 150 അംഗങ്ങളുള്ള ശൂറ കൗണ്‍സില്‍ അംഗങ്ങളെ പുതുക്കി നിശ്ചയിച്ചതാണ് മറ്റൊരു സുപ്രധാന വിജ്ഞാപനം. സൗദി കസ്റ്റംസ് മേധാവി സാലിഹ് അല്‍ഖുലൈവി, വിദ്യാഭ്യാസ വകുപ്പിലെ ഡോ. നായിഫ് അര്‍റൂമി എന്നിവരെയും സ്ഥാനത്തുനിന്ന് ഒഴിവാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.