Currency

സൗദി നിതാഖാത്ത് സെപ്റ്റംബര്‍ മുതല്‍ പുതിയ ഘട്ടത്തിലേക്ക്

സ്വന്തം ലേഖകന്‍Tuesday, July 18, 2017 11:59 am

റിയാദ്: സൗദി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിച്ചുകൊണ്ടും തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ പുതുതായി ഇനം തിരിച്ചുമുള്ള നിതാഖാത്ത് ഉടന്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ മൂന്ന് മുതല്‍ പുതിയ ഘട്ടം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.

വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെയും അടിസ്ഥാനത്തില്‍ തൊഴില്‍ വിപണി മെച്ചപ്പെടുത്തുക, സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക, സ്ത്രീകളുടെ നിയമനം ഊര്‍ജ്ജതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിതാഖാത്ത് പരിഷ്‌കരിക്കുന്നത്. നിലവില്‍ അഞ്ച് ഗണത്തിലായുള്ള രാജ്യത്തെ സ്ഥാപനങ്ങളെ ഏഴ് ഗണങ്ങളായി പുനര്‍നിര്‍ണയിക്കും.

ഇടത്തരം, ചെറുകിട വിഭാഗങ്ങള്‍ നേരത്തെ മൂന്ന് വിഭാഗങ്ങളായിരുന്നു. ഇത് അഞ്ചായി മാറുന്നതാണ് പ്രധാന മാറ്റം. നിവലിലുള്ള വന്‍കിട കമ്പനികള്‍, ഭീമന്‍ കമ്പനികള്‍ എന്നത് മാറ്റമില്ലാതെ തുടരും. സ്വദേശിവത്കരണ തോത് അറിയാന്‍ സ്ഥാപന ഉടമകള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള www.nitaqat.mlsd.gov.sa എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും മന്ത്രാലയ വക്താവ് അഭ്യര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x