ലണ്ടന്‍: ജൂണ്‍ എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍സ് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇന്ത്യക്കാരനായ ഡോക്ടറെ തെരഞ്ഞെടുത്തു. ലണ്ടനിലെ പുട്‌നെ ജില്ലയില്‍ നിന്നുമാണ് കര്‍ണാടകയിലെ ഗുല്‍ബര്‍ഗ സ്വദേശിയായ നീരജ് പാട്ടീല്‍ ലേബര്‍ പാര്‍ട്ടിക്കുവേണ്ടി മത്സരിക്കുന്നത്.
ലണ്ടനിലെ തെക്കുപടിഞ്ഞാറന്‍ ജില്ലയായ പുട്‌നെയില്‍ ജൂണ്‍ എട്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റും ലണ്ടനിലെ സ്വയംഭരണാധികാര നഗരമായ ബൊറോയിലെ മുന്‍ മേയറുമായ പാട്ടീലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവും ബ്രിട്ടന്‍ വിദ്യാഭ്യാസമന്ത്രിയുമായ ജസ്റ്റിന്‍ ഗ്രീനിങ്ങാണ്. 2005 മുതല്‍ പുട്‌നെ മണ്ഡലത്തെ ഗ്രീനിങ് പ്രതിനിധാനം ചെയ്യുന്നുണ്ട്.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത തേംസ് നദിക്കരയിലുള്ള 12ാം നൂറ്റാണ്ടിലെ തത്ത്വചിന്തകനായിരുന്ന ബാസവേശ്വരയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ മുന്നില്‍ നിന്നവരിലൊരാളായിരുന്നു പാട്ടീല്‍. 15 വര്‍ഷമായി നാഷനല്‍ ഹെല്‍ത്ത് സര്‍വിസിനുവേണ്ടി 41ലധികം ആശുപത്രികളില്‍ പാട്ടീല്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.