ദോഹ: ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള പരിശീലനവും പരീക്ഷകളും പൂര്‍ണമായും ഇലക്ട്രോണിക് വത്കരിക്കുന്നു. ഇതിനായുള്ള ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനവും നിരീക്ഷണ സെന്ററും ട്രാഫിക് ആസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങി. ഡ്രൈവിങ് സ്‌കൂളുകളിലെ റജിസ്‌ട്രേഷന്‍ മുതല്‍ ഡ്രൈവിങ് പരിശീലനം റോഡ് ടെസ്റ്റ്, തുടങ്ങി ലൈസന്‍സ് ലഭിക്കുന്നതിനായുള്ള മുഴുവന്‍ പ്രക്രിയകളും മനുഷ്യ ഇടപെടലുകളില്ലാതെ ഇലക്ട്രോണിക് സിസ്റ്റം വഴി നിയന്ത്രിക്കുന്നതാണ് പുതിയ ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനമായ ഡി.ടി.എസ്.
ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലനത്തിനായുള്ള വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സറുകളിലൂടെയും കാമറകളിലൂടെയും ട്രാഫിക് ആസ്ഥാനത്ത് സ്ഥാപിച്ച പ്രത്യേക മോണിറ്ററിങ് സെന്റര്‍ വഴി പരീക്ഷകളും പരിശീലനവുമെല്ലാം നിരീക്ഷിക്കും. നിലവില്‍ ഈ പ്രക്രിയകളെല്ലാം വിവിധ ജീവനക്കാരുടെ മേല്‍നോട്ടത്തിലാണ് നടന്നുവന്നിരുന്നത്. ഡ്രൈവിങ് ലൈസന്‍സിനുള്ള പരീക്ഷകളിലും പരിശോധനകളിലും പരമാവധി സുതാര്യത കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിയെന്ന് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ ഡ്രൈവിങ് സ്‌കൂളുകളെയും ഈ ഏകീകൃത ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിക്കും. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ ഓഡിയോ വീഡിയോ രൂപങ്ങളില്‍ പതിനെട്ട് ഭാഷകളിലായുള്ള പാഠ്യപദ്ധതി ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.
ഡ്രൈവിങ് ലൈസന്‍സ് മേഖലയില്‍ ഡിടിഎസും മോണിറ്ററിങ് സിസ്റ്റവും നടപ്പാക്കുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തറെന്നും അധികൃതര്‍ സൂചിപ്പിച്ചു. 2344444 എന്ന നമ്പറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സേവനം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.