റിയാദ്: സൗദിയിലെ കോടതികളില്‍ വിവാഹമോചന കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 45 ദിവസത്തിനുള്ളില്‍ ഇരുപത്തിയേഴായിരത്തിലധികം കേസുകളാണ് കോടതിയിലെത്തിയത്. സൗദി കോടതികളില്‍ എത്തുന്ന വൃക്തിപരമായ കേസുകളില്‍ 45 ശതമാനവും വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസുകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിജ്‌റ കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷം ആദ്യ 45 ദിവസത്തിനുള്ളില്‍ സൗദി കോടതികളിലെത്തിയത് 27,602 വിവാഹമോചന കേസുകളാണെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. പ്രതിദിനം 613 കേസുകളാണ് വിവാഹ മോചനവുമായി ബന്ധപ്പെട്ട് സൗദി കോടതികളിലെത്തുന്നത്.
സൗദിയില്‍ ഏറ്റവും കൂടുതല്‍ വിവാഹ മോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മക്കയിലാണ്. 7200 വിവാഹ മോചന കേസുകളാണ് മക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റിയാദില്‍ 6200 കേസുകളും കിഴക്കന്‍ പ്രവിശ്യയില്‍ മുവായിരം കേസുകളും വിവാഹമോചനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസീര്‍ പ്രവിശ്യയിലാകട്ടെ 2300 കേസുകളാണ് നിലവിലുള്ളത്. 1900 കേസുകള്‍ മദീന പ്രവിശ്യയില്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട് നിലവിലുള്ളപ്പോള്‍ ഖസീമിലും ജിസാനിലും കൂടി 1400ത്തോളം കേസുകളും വിവാഹമോചനവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. വിവാഹത്തിന് മുമ്പ് ഇണയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചറിയാത്തതും മതവിശ്വാസ തത്വങ്ങള്‍ അനുസരിക്കാത്തതും മയക്കുമരുന്നും മറ്റ് ലഹരിപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതുമാണ് വൈവാഹിക ബന്ധം തകരുന്നിന്റെ പ്രധാന കാരണങ്ങളെന്നാണ് കണ്ടെത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.