റിയാദ്: വിദേശി ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി ജനുവരി ഒന്നുമുതല്‍ വര്‍ധിക്കും. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം സ്വദേശി- വിദേശി അനുപാതത്തിന് വിധേയമായാണ് വര്‍ധന. ഇതിനിടെ, ലെവി സംബന്ധിച്ച പുനപരിശോധന റിപ്പോര്‍ട്ടില്‍ അടുത്ത മാസം തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
സൗദികളേക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍ ഒരു വിദേശിക്ക് പ്രതിമാസം അറുന്നൂറ് റിയാലാണ് ലെവി സംഖ്യ അടക്കേണ്ടത്. സ്ഥാപനങ്ങളില്‍ സൗദി ജീവനക്കാര്‍ കൂടുതലാണെങ്കില്‍ ഒരു വിദേശിക്ക് അഞ്ഞൂറ് റിയാല്‍ അടച്ചാല്‍ മതി. അടുത്ത വര്‍ഷവും ഇതേ അനുപാതത്തില്‍ വര്‍ധനവുണ്ടാകും. വിദേശി ജീവനക്കാര്‍ക്കൊപ്പം ഇവരുടെ ആശ്രിതര്‍ക്കും ലെവിയടക്കണം. 2017 ജൂലൈ ഒന്നു മുതലാണ് സൗദിയില്‍ ആശ്രിത ലെവി നിലവില്‍വന്നത്. ആശ്രിതര്‍ക്ക് മാസത്തില്‍ 100 റിയാലായിരുന്നു അന്ന് ലെവി സംഖ്യ. ഈ വര്‍ഷം ഇരുന്നൂറായിരുന്നു. ജനുവരി ഒന്നുമുതല്‍ ഇത് മുന്നൂറാകും.
വിദേശികള്‍ക്ക് മേല്‍ നിര്‍ബന്ധ ബാധ്യതയായ ലെവി പുന:പരിശോധനയില്‍ പഠനം നടക്കുകയാണെന്ന് സൗദി വാണിജ്യ-നിക്ഷേപ മന്ത്രി ഡോ: മാജിദ് അല്‍ ഖസബി പറഞ്ഞിരുന്നു. അടുത്ത മാസം ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.